കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടക്കവെ ബൈക്ക് അപകടത്തില്‍പ്പെട്ടു. അപകട വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലിസുകാര്‍ പ്രതിയായ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് ബീച്ച് ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് ബൈക്ക് മോഷണം പോയത്. ഈ മാസം നാലിന് കോഴിക്കോട് ബീച്ച് ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ എലത്തൂര്‍ സ്വദേശി അക്ഷയ് കുമാര്‍ നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിളാണ് പ്രതി മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്.

സംഭവത്തില്‍ പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടില്‍ മുഹമ്മദ് റഫീക്കിനെ (35) ആണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയ് കുമാര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

അപകട വിവരം അറിഞ്ഞ് ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂം വാഹനം അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്തുകയും പൊലീസ് പരിശോധിച്ചതില്‍ വാഹനം മോഷണം നടത്തിയതാണെന്ന് മനസ്സിലാകുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ മിജോ ജോസ്, ആഷ്‌ലി ടൗറോ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.