കൊല്ലം: തന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ തയാറായില്ലെന്നാരോപിച്ച് സഹോദരങ്ങളെ ക്രൂരമായി മര്‍ദിക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാപ്പ കേസ് പ്രതി അറസ്റ്റില്‍. തഴുത്തല പുതുച്ചിറ കുന്നുംപുറത്ത് വീട്ടില്‍ വട്ടോളി എന്ന് വിളിക്കുന്ന രഞ്ജിത്ത്(34) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഏഴിനാണ് സംഭവം. തന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി കൊടുത്തില്ല എന്ന വൈരാഗ്യത്തില്‍ പുതുച്ചിറ സ്വദേശികളായ അഖില്‍, അക്ഷയ് എന്നിവരെയാണ് രഞ്ജിത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരാളെ കൊണ്ട് രഞ്ജിത്ത് വീഡിയോ പകര്‍ത്തുകയും ചെയ്തു.

സഹോദരങ്ങളുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കൊട്ടിയം പോലീസ് പ്രതിയെ പുതുച്ചിറയില്‍ നിന്നും അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് നേരത്തെയും കാപ്പ കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ്. ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ. നിതിന്‍ നളന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.