കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം നടന്നുവെന്നുമുള്ള നടുക്കുന്ന വിവരമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് എളമക്കര പൊലീസ് വ്യക്തമാക്കി.

കുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. അതേസമയം, കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. അമ്മ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞമാസം 16നാണ് അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയേയും അച്ഛനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുഞ്ഞ്. തൂങ്ങി മരണമായിരുന്നു അച്ഛന്റേത്.