കോഴിക്കോട്: നിലമ്പൂരില്‍ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണമാല വിഴുങ്ങിയ പ്രതി പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കി. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നല്‍കി കാത്തിരുന്ന പൊലീസിനെ കബളിപ്പിച്ചാണ് പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞത്.

കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാഴ്ചയാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി. ശനിയാഴ്ച അര്‍ധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയില്‍ വിസര്‍ജ്യത്തിലൂടെ മാല പുറത്തുവന്നു. കാവല്‍ നിന്ന രണ്ട് വനിതാ സിപിഒമാര്‍ക്കു നേരെ വിസര്‍ജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വര്‍ണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ടു ഫ്‌ലഷ് ചെയ്തുകളയുകയായിരുന്നു. മാല വിസര്‍ജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തത്.

തുടര്‍ന്ന്, സമീനയുടെ എക്‌സ്‌റേ എടുത്തപ്പോള്‍, വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ തൊണ്ടി മുതല്‍ വീണ്ടെടുക്കല്‍ അവതാളത്തിലായി. അതിനിടെ പ്രതി സമീനയെ റിമാന്‍ഡ് ചെയ്തു. പൊലീസുകാരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. തൊണ്ടിമുതല്‍ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടിരിക്കുകയാണ്. തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൂടി ചേര്‍ത്ത്, നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്തു മഞ്ചേരി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു.

യുവതിയുടെ വയറ്റില്‍ സ്വര്‍ണമാലയ്ക്കു പുറമേ ഒരു കമ്മല്‍ കൂടിയുണ്ടായിരുന്നതായി വെള്ളിയാഴ്ച എക്സ്‌റേയില്‍ കണ്ടെത്തിയിരുന്നു. ഇതും വിസര്‍ജ്യത്തിലൂടെ പുറത്ത് പോയി. നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം ചികിത്സ തേടിയെത്തിയ കുട്ടിയുടെ മാലയാണു മോഷ്ടിച്ചത്. രണ്ടു വനിതാ സിപിഒമാരുടെ കാവലിലാണു പ്രതി വാര്‍ഡില്‍ കഴിഞ്ഞത്.