ബംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. നെലമംഗലയിലെ ജിന്‍ഡലില്‍ തുമകുരുവില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ദേശീയപാതയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച കാറും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം. നാലുപേര്‍ സംഭവസ്ഥലത്തും അഞ്ചാമന്‍ ആശുപത്രിയിലുമാണ് മരിച്ചത്.

രാജാനുകുണ്ടെക്ക് സമീപം സായ് കോളജിലെ വിദ്യാര്‍ഥിയും ദൊഡ്ഡബല്ലാപുര സ്വദേശിയുമായ ഹര്‍ഷിത് (23), ലിഖിത് (23)എന്നിവരാണ് മരിച്ച രണ്ട് യുവാക്കളെന്ന് തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ജിന്‍ഡാലിനടുത്തുള്ള ഫ്‌ലൈഓവറില്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ ഡിവൈഡറിലും പിന്നീട് ബംഗളൂരുവില്‍നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ തീവ്രതയില്‍ കാര്‍ പൂര്‍ണമായും ബസിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്നു. ബസില്‍ സഞ്ചരിച്ചിരുന്ന 43 യാത്രക്കാര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റു. മദനായകനഹള്ളി പൊലീസ് അപകടസ്ഥലം സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.