കണ്ണൂര്‍: വീട്ട് ചെലവിന് പണം നല്‍കാത്തത് ചോദ്യം ചെയ്തതിന് ഇരുന്ന കസേരയടക്കം മകന്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ അമ്മ മരിച്ചു. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലിരിക്കെ പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി.ശാന്ത (88) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ മകന്‍ സജീവനെ കഴിഞ്ഞദിവസം ബന്ധുക്കളുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പോലിസ് കൊലപാതക കുറ്റം ചുമത്തി.

കഴിഞ്ഞ ബുധനാഴ്ച രാത്രി 11-ഓടെയാണ് മകന്‍ അമ്മയെ ആക്രമിച്ചത്. വീട്ടുചെലവിന് സജീവന്‍ പണം നല്‍കാത്തത് ശാന്ത ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ കസേരയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയടിച്ചുവീണ ശാന്തയെ വീട്ടുകാരും ഓടിക്കൂടിയ അയല്‍ക്കാരും ചേര്‍ന്ന് കണ്ണൂരിലെ ആസ്പത്രിയിലെത്തിച്ചു. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം. വധശ്രമത്തിന് റിമാന്‍ഡില്‍ കഴിയുന്ന സജീവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഭര്‍ത്താവ്: പരേതനായ രാമന്‍. മറ്റുമക്കള്‍: രഞ്ജിനി, സജിത, സജിനി, പരേതനായ ബാലന്‍. മരുമക്കള്‍: പ്രകാശിനി, മനോഹരന്‍, സരസ, പരേതരായ രവീന്ദ്രന്‍, അനില്‍കുമാര്‍.