ആലപ്പുഴ/ കോട്ടയം: കൈക്കൂലിക്കേസില്‍ ചേര്‍ത്തലയില്‍ അറസ്റ്റിലായ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു ജയിലിനു പുറത്തു സ്വീകരണം. ചേര്‍ത്തലയിലെ ഡ്രൈവിങ് സ്‌കൂളുകാരാണ് കോട്ടയം ജില്ലാ ജയിലിന് പുറത്ത് സ്വീകരണം ഒരുക്കിയത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.ബിജുവിനെയാണു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്നു സ്വീകരിച്ചത്.

റിമാന്‍ഡ് കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണു സ്വീകരണം നല്‍കിയത്. ജനുവരി 30നാണ് കെ.ജി.ബിജുവിനെ ഏജന്റ് വഴി കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലന്‍സ് പിടികൂടിയത്. അന്നു ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിരമിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അറസ്റ്റ്. 37 വര്‍ഷം സര്‍വീസിലുണ്ടായിട്ടും മുന്‍പ് ഒരാരോപണവും ബിജുവിനെതിരെ ഉണ്ടായിട്ടില്ലെന്നാണു സ്വീകരിക്കാനെത്തിയവര്‍ പറഞ്ഞത്.