കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി സ്വര്‍ണവുമായി മുങ്ങിയ കേസിലെ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കല്‍ സ്വദേശി നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീല്‍ (34) ആണ് അറസ്റ്റിലായത്. ഇയള്‍ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

നാദാപുരം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. 2025 ഏപിലില്‍ കോഴിക്കോട്ടെ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം ആറുപവനോളം സ്വര്‍ണവുമായി മുങ്ങുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതിക്കെതിരേ സമാനമായ മറ്റൊരു പരാതികൂടി ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ഒട്ടേറെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രിയന്‍, സബ് ഇന്‍സ്പെക്ടര്‍ മീജോ ജോസ്, എസ്.സി.പി.ഒ. വിജീഷ്, ജിനേഷ്, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.