മറയൂര്‍: മൂന്നാര്‍ കോഫിസ്റ്റോറില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി വീണ്ടും കടുവ ഇറങ്ങി. ചൊവ്വാഴ്ച രാവിലെ 11.30-നാണ് സംഭവം. ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പശുവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പശുവിന്റെ കഴുത്തിനാണ് കടിച്ചത്. പ്രദേശവാസിയായ മണികണ്ഠന്റെ പശുവിനെയാണ് പുതിയ ലയത്തിനു സമീപത്ത് കടുവ ആക്രമിച്ചത്. വാഹനം വരുന്ന ശബ്ദംകേട്ടപ്പോള്‍ പശുവിനെ വിട്ട് കടുവ തേയിലത്തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു.

മൂന്നു മാസത്തിനകം തേയിലത്തോട്ടം തൊഴിലാളികളുടെ 21 പശുക്കളാണ് കൊല്ലപ്പെട്ടത്. കോഫിസ്റ്റോര്‍, ചട്ടമൂന്നാര്‍, പാമ്പന്‍മല ഭാഗങ്ങളിലാണ് പശുക്കള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പാമ്പന്‍മലയിലെ സതീഷിന്റെ പശുവിനെയും കിടാവിനെയും കടുവ കടിച്ചുകൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് തുച്ഛമായ വരുമാനമാണ് കിട്ടുന്നത്. പശുവിനെ വളര്‍ത്തിയാണ് അവര്‍ വീട്ടുചെലവുകള്‍ക്കും മറ്റും വരുമാനംകണ്ടെത്തുന്നത്.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മിക്കതും കറവയുള്ള പശുവാണ്. പലരുടെയും വരുമാനം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. നഷ്ടപരിഹാരം പര്യാപ്തമല്ല. ശക്തമായി പ്രതിഷേധിച്ചാല്‍മാത്രം കിട്ടും. അല്ലെങ്കില്‍ കിട്ടില്ല. പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് തേയിലത്തോട്ടം തൊഴിലാളികള്‍.