ന്യൂഡല്‍ഹി: ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് വിവരങ്ങള്‍ തേടി സുപ്രീംകോടതി.

ഓരോ ജയിലിലെയും തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയുള്ള പുതുക്കിയ വിവരങ്ങള്‍ മേയ് 18-നകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

വനിതാജയിലുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങള്‍, വൈദ്യസഹായം, തടവുകാരായ സ്ത്രീകള്‍ക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

ജയിലുകളില്‍ തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം, നിലവിലെ തടവുകാരുടെ എണ്ണം, ജയില്‍ജീവനക്കാരുടെ അംഗീകൃത തസ്തികകള്‍, ഒഴിവുകള്‍, അവ നികത്താന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.