കളമശേരി: തലയ്ക്ക് ഗുരുതര പരിക്കേറ്റ രോഗിയെ എറണാകുളം ഗവ.മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വിട്ടു. ആശുപത്രിയില്‍ നിന്നും നടന്നു പോയ രോഗി സമീപത്തെ ബസ് ടെര്‍മിനലിനു മുന്നില്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗിയെ വീണ്ടും മെഡിക്കല്‍ കോളജിലെത്തിച്ചു. മണിക്കൂറുകള്‍ക്കു ശേഷം രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ കൊല്ലം സ്വദേശി അനീഷാണു (51) കുഴഞ്ഞുവീണത്. ബുധനാഴ്ച രാത്രിയാണു അനീഷിനെ ആരൊക്കെയോ ചേര്‍ന്ന് ആക്രമിച്ചത്. തുടര്‍ന്ന് തലയ്ക്കും മുഖത്തും ഗുരുതരമായി മുറിവേറ്റ നിലയില്‍ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിനെ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. അനീഷിനെ ചിലര്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നുവെന്നാണ് ആശുപത്രി രേഖകളിലുള്ളത്.

തലയോട്ടിയില്‍ ഏഴ് സെന്റിമീറ്റര്‍ നീളത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. എട്ടു തുന്നിക്കെട്ടല്‍ ഉണ്ട്. ഇടതുകണ്ണിനു താഴെ കവിളില്‍ വലിപ്പമുള്ള മുറിവുണ്ട്. മൂക്കിന്റെ ഇരുവശങ്ങളിലെയും അസ്ഥികള്‍ക്കു പൊട്ടലുണ്ട്. കൂടാതെ മുഖത്തെ കവിള്‍ അസ്ഥിക്കു പൊട്ടലുണ്ട്. തലച്ചോറിനു നേരിയ തോതിലുള്ള ചുരുക്കം ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്രയും ഗുരുതരമായി പരുക്കുള്ള രോഗിയെ ആണ് യാതൊരു മനസാക്ഷിയും ഇല്ലാതെ ഡിസ്ചാര്‍ജ് നല്‍കി വിട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ഇഎന്‍ടി ഡോക്ടറെ കാണണമെന്ന് അറിയിച്ച ശേഷം പറഞ്ഞുവിടുകയായിരുന്നു.

ആരോരും സഹായത്തിനു പോലും ഇല്ലാതിരുന്നതിനാല്‍ അനീഷ് ഒറ്റയ്ക്കാണ് ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ആശുപത്രിയില്‍ നിന്നിറങ്ങിയ അനീഷ് 100 മീറ്റര്‍ അകലെയെത്തിയപ്പോഴേക്കും റോഡരികില്‍ കുഴഞ്ഞുവീണു. കൗണ്‍സിലര്‍ അന്‍സാര്‍ തോരേത്തിന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അനീഷിനെ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.