കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ ലഹരി വേട്ട. പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്‌മെന്റ് ഉടമയും അടക്കം എട്ടു പേര്‍ പിടിയിലായി. ഹെബ്രിഡ് കഞ്ചാവും കൊക്കെയിനും മെത്താംഫിറ്റാമിനും അടക്കമുള്ളവ പോലിസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികള്‍ അടക്കമുള്ള സംഘം പിടിയിലായത്. അഞ്ച് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയന്‍, 0.36 ഗ്രാം മെത്താഫിറ്റമിന്‍, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവ കണ്ടെടുത്തു.

തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ്, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവീയേഷന്‍ വിദ്യാര്‍ഥിയായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവും കൊക്കയ്‌നും മെത്താഫിറ്റമിനും പിടികൂടി.

ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷോണ്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മയക്കു മരുന്നുകള്‍ വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. കടവന്ത്ര എസ്എച്ച്ഒ ആര്‍. ബിജു, സബ് ഇന്‍സ്പെക്ടര്‍ പി.ആര്‍ രാജീവ്, എഎസ്‌ഐ രാജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജീവന്‍, സുരാജ്, രാകേഷ് ഉദയന്‍, റെനി എന്നിവരും ഡാന്‍സാഫ് എസ്‌ഐ വിനോജും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.