തിരുവനന്തപുരം: കോവളത്ത് പട്ടാപ്പകല്‍ ക്ഷേത്രത്തിലെത്തി കവര്‍ച്ച നടത്തിയ ശേഷം റെയില്‍വേ സ്റ്റേഷനിലെത്തി വീണ്ടും മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയില്‍. പാലക്കാട് കൈലിയാട് വെള്ളാര്‍പറ്റ പാലനൂര്‍ പറമ്പ് ലക്ഷം വീട്ടില്‍ മുത്തു (43)നെ കോവളം പൊലീസ് സംഘം അറസ്റ്റ് ചെയ്തു. കോവളം ആവാടുതുറ പാല്‍ക്കുളം ശിവക്ഷേത്രത്തിലാണ് മുത്തു മോഷണം നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ മുത്തു നന്ദികേശ രൂപത്തിന്റെ കഴുത്തില്‍ നിന്നു വെള്ളി ആഭരണം മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞു.

കോവളത്തെ മോഷണത്തിന് ശേഷം ഇവിടെ നിന്നും കടന്ന ഇയാള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ഒരാളുടെ ലഗേജടക്കം മോഷ്ടിച്ച ശേഷം തമിഴ്നാട്ടിലേക്കുള്ള ട്രയിനില്‍ കയറി. എന്നാല്‍ പാറശാലയില്‍ വച്ച് റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. രാവിലെ ക്ഷേത്ര പൂജ നടക്കുന്നതിനിടെയാണ് നടമണ്ഡപത്തിനു സമീപത്തു നിന്നുള്ള നന്ദികേശന്റെ ആഭരണം മോഷ്ടിച്ചത്. സിസിടിവി ക്യാമറകളില്‍ നിന്നു മോഷ്ടാവിനെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു കോവളം പൊലീസ് വിവരം റെയില്‍വെ പൊലീസിന് കൈമാറിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പൊലീസ് ഇയാളെ പാറശാലയില്‍ തടഞ്ഞുവച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടിയുള്‍പ്പെടെ കവര്‍ച്ച നടത്തുന്ന പ്രതിയാണിതെന്നും പൊലീസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു.