തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറിയിലെ സേ (സേവ് എ ഇയര്‍) പരീക്ഷാമാതൃകയില്‍ പരീക്ഷ നടപ്പാക്കുന്നു. വാര്‍ഷികപ്പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാത്ത കുട്ടികള്‍ക്കാണ് സേ പരീക്ഷ. മാര്‍ക്ക് കുറഞ്ഞ അഞ്ചുമുതല്‍ ഒന്‍പതുവരെ ക്ലാസുകാര്‍ക്കുവേണ്ടിയാണ് പരീക്ഷ നടത്തുന്നത്. ഈ മാസം 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വീണ്ടുമൊരു പരീക്ഷ നടത്തണമെന്ന് വിദ്യാഭ്യാസ നിലവാരസമിതി (ക്യു.ഐ.പി.) തീരുമാനിച്ചു.

മൂല്യനിര്‍ണയം ഉടന്‍ പൂര്‍ത്തീകരിച്ച്, മിനിമം മാര്‍ക്ക് നേടാത്തവര്‍ക്ക് അതത് സ്‌കൂളില്‍ 20 മുതല്‍ 27 വരെ ഒരാഴ്ച അധ്യാപകര്‍ പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാംപരീക്ഷ പൂര്‍ത്തിയാക്കിയശേഷം മേയ് രണ്ടിന് സ്‌കൂള്‍ വാര്‍ഷികപരീക്ഷാഫലം പ്രഖ്യാപിക്കണം. കഴിഞ്ഞ അധ്യയനവര്‍ഷം എട്ടാംക്ലാസില്‍ സേ പരീക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഈ അധ്യയനവര്‍ഷം ഒന്‍പതാം ക്ലാസിലും നിര്‍ബന്ധമാക്കി. ഇതിനുപുറമേയാണ് അഞ്ചുമുതലുള്ള ക്ലാസുകളില്‍ മിനിമം മാര്‍ക്കില്ലാത്തവര്‍ക്ക് പുനഃപരീക്ഷ നടത്താനുള്ള നിര്‍ദേശം.