തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ ലഭിക്കുന്നതിന് അര്‍ഹത നേടുന്നതിനായുള്ള പൊതു മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ഇത് സംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്.

അപേക്ഷകര്‍ നിലവിലെ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതികളിലൊന്നും അംഗമായിട്ടുള്ളവരായിരിക്കരുത്. 35നും 60നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. റേഷന്‍ കാര്‍ഡ് AAY/PHH (മഞ്ഞ കാര്‍ഡോ പിങ്ക് കാര്‍ഡോ) ആയിരിക്കണം. 60 വയസ്സ് കഴിയുന്ന ഘട്ടത്തില്‍ പദ്ധതിയില്‍നിന്നു പുറത്താകും. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കും. റേഷന്‍ കാര്‍ഡ് നീല, വെള്ള റേഷന്‍ കാര്‍ഡുകള്ളായി തരം മാറ്റപ്പെടുന്ന പക്ഷം അര്‍ഹത ഇല്ലാതാകും. ഗുണഭോക്താവിന്റെ മരണ ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.

സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും നല്‍കണം. ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവ ഹാജരാക്കാം. 31.34 ലക്ഷം സ്ത്രീകള്‍ ഗുണഭോക്താക്കളാവുന്ന ഈ പദ്ധതിക്കായി പ്രതിവര്‍ഷം 3,800 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുക.