തിരുവനന്തപുരം: അനാരോഗ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി. വൈകുന്നേരം നാലിന് മാനവീയം വീഥിയില്‍ നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്.

വൈകുന്നേരം അഞ്ചിന് സര്‍വോദയ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇവിടെയും എത്തിയിരുന്നില്ല.

ആറു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം ചെയ്തത്. മന്ത്രി വി ശിവന്‍കുട്ടിയാണ് റോഡുകള്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് ആകെ നവീകരിച്ച 50 റോഡുകള്‍ക്ക് ഒപ്പമാണ് തലസ്ഥാന നഗരത്തിലെ റോഡുകളും ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് നിശ്ചയിച്ചതും പരസ്യം ചെയ്തതും. കരാറുകാരുടെ കെടുകാര്യസ്ഥതയുടേയും സമാനതകളില്ലാത്ത ദുരിതങ്ങളുടേയും രാഷ്ട്രീയ വിവാദങ്ങളുടേയും നാള്‍വഴികള്‍ പിന്നിട്ടാണ് തലസ്ഥാന നഗരം സ്മാര്‍ട്ടായത്.

കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം മുടക്കിയ പദ്ധതിക്ക് 135 കോടി രൂപ തിരുവനന്തപുരം കോര്‍പറേഷനും ചെലവഴിച്ചിരുന്നു. തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റിയത് റോഡുകളുടെ നവീകരണമാണ്. ഇതിന് മാത്രം മാറ്റിവച്ചത് 200 കോടി രൂപയാണ്. 80 കോടി വീതം കേന്ദ്ര-സംസ്ഥാന വിഹിതവും 40 കോടി നഗരസഭയും ചെലവാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മിതിയാണ് ലക്ഷ്യമിട്ടത്.

സ്മാര്‍ട് റോഡ് പണി തുടങ്ങിയത് 2019ലാണ്. മുംബൈ ആസ്ഥാനമായ രണ്ട് കമ്പനികള്‍ സംയുക്തമായാണ് നിര്‍മ്മാണം ഏറ്റെടുത്തത്. എന്നാല്‍ റോഡ് കുഴിച്ചിട്ടതിന് പിന്നാലെ പണി ഇഴഞ്ഞു, ഒരു വര്‍ഷത്തോളം പണി മുടങ്ങി. കരാര്‍ കമ്പനിക്ക് നല്‍കിയ 11.44 കോടി രൂപ പെര്‍ഫോമന്‍സ് ഗ്യാരണ്ടി കണ്ടുകെട്ടി. പൊതുജനം വലഞ്ഞു. കാരാറുകാരുടെ കെടുകാര്യസ്ഥതയെ ചൊല്ലി സിപിഎമ്മില്‍ തന്നെ പൊട്ടിത്തെറിയുണ്ടായി.

വിവാദങ്ങള്‍ക്കൊടുവില്‍ പുതിയ കരാറുകാരെ 2023 ല്‍ നിയോഗിച്ചു. റോഡ് ഫണ്ട് ബോഡിന്റെ മേല്‍നോട്ടത്തില്‍ നഗരത്തില്‍ 12 റോഡുകള്‍ പുനര്‍നിര്‍മിച്ചു. നഗരത്തിലാകെ 28 റോഡുകള്‍ നവീകരിച്ചു. ആറ് വര്ഷത്തോളം നീണ്ട റോഡ് പണി തീര്‍ന്നതോടെ സ്മാര്‍ട്ട് റോഡിലൂടെ ഇനി തലസ്ഥാനത്ത് സുഖമായി യാത്ര ചെയ്യാം.