കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി റോഡില്‍ രാത്രിയില്‍ തട്ടുകടകള്‍ നടത്തുനത് തടയാന്‍ എത്തിയ നാട്ടുകാരും തട്ടുകടക്കാരും തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ നാലുദിവസമായി പ്രദേശവാസികള്‍ കടകളടപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. റോഡിന്റെ രണ്ട് വശത്തുമായി തട്ടുകടകള്‍ നടത്തിവരികയാണ്. ഇത് വലിയ ഗതാഗതകുരുക്കാണ് സൃഷ്ടിക്കുന്നത്.

റോഡിലെ തിരിക്ക് മൂലം ഇതിനുമുമ്പും പ്രദേശവാസികള്‍ ഈ ഫുഡ് സ്റ്റാളുകള്‍ അടപ്പിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം കട തുറക്കരുതെന്നത് പ്രദേശവാസികളുടെ പ്രധാന ആവശ്യമായിരുന്നു. റോഡിനിരുവശങ്ങളിലും തട്ടുകടകള്‍ ഉണ്ടാവുന്നത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നു. ഇവിടെയുള്ള അനധികൃത പാര്‍ക്കിംഗും വാഹനങ്ങളിലെത്തുന്ന യുവാക്കളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇത് മൂലം വലിയ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്ക് നേരിടേണ്ടി വരുന്നത്.

യുവാക്കളുടെ സംഘം സമീപത്തുള്ള വശങ്ങള്‍ക്കലേക്ക് ഒത്തുകൂടുകയും ശബ്ദമുള്ള ബൈക്കുകളുമായി മത്സരയോട്ടം നടത്തുകയും ചെയ്യുന്നു. ലഹരി വില്‍പന പ്രദേശത്ത് വ്യാപകമാണെന്നും സമീപത്ത് തന്നെ എക്‌സൈസ് സംഘം ഇടപെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായും നാട്ടുകാര്‍ പറയുന്നു. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.