കൊല്ലം: നിലമേല്‍ വേക്കലില്‍ നടന്ന സ്‌കൂള്‍ ബസ് അപകടത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിച്ചു. അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് ഉടന്‍ റദ്ദാക്കിയതായും, ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും വകുപ്പ് വ്യക്തമാക്കി. കൂടാതെ, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അറിയിച്ചു.

അപകടത്തില്‍പ്പെട്ടത് കിളിമാനൂര്‍ പാപ്പാല വിദ്യാജ്യോതി സ്‌കൂളിന്റെ വാഹനമാണ്. 22 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഭാഗ്യവശാല്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല. ഡ്രൈവറും ഒരു വിദ്യാര്‍ത്ഥിയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തട്ടത്തുമലവട്ടപ്പാറ റോഡിലെ കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. സ്‌കൂളിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും, ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതരെ ഇന്ന് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.