തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകളില്‍ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി നടപടികള്‍ പരിഗണിച്ചായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുകയെന്നും പുങ്കുഴലി അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എഐജി പറഞ്ഞു. കേസില്‍ മുകേഷ്, കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുകയാണ്. അടച്ചിട്ട കോടതിമുറിയിലാണ് വാദം.

അതേസമയം, നടന്‍ ജയസൂര്യ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി പൊലീസ്. തൊടുപുഴ പൊലീസ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി നടിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, നടിയെ വിളിച്ചുവരുത്തി പൊലീസ് തെളിവെടുപ്പ് നടത്തും. 2013 ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. പരാതിയില്‍ കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.

അതിനിടെ, തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയുമെന്ന് നടന്‍ സുധീഷ് പറഞ്ഞു. ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. വൈകാതെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടേയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ കുറിച്ചുളള സുധീഷിന്റെ പ്രതികരണം.

കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെയും കേസ് എടുത്തത്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂറ് പോകാമെന്ന് പറഞ്ഞ് സുധീഷ് തന്നെ ഫോണില്‍ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം.