കൊച്ചി: ഓണാഘോഷം ആരംഭിച്ചതോടെ വാഴയിലയ്ക്ക് വിപണിയില്‍ വന്‍ ആവശ്യക്കാര്‍. ചെറിയ വാഴയിലയുടെ വില ഇപ്പോള്‍ ആറുരൂപയായി ഉയര്‍ന്നിരിക്കുകയാണ്. ചില ചില്ലറ വ്യാപാരികള്‍ എട്ടുരൂപ വരെ ഈടാക്കുന്നുണ്ട്. ഉത്രാടത്തോടെ വിലയില്‍ കൂടി വര്‍ധനവ് ഉണ്ടാകുമെന്നാണ് വ്യാപാരികളുടെ കണക്ക്. സദ്യയ്ക്ക് ഉപയോഗിക്കുന്ന തേന്‍വാഴയില പ്രധാനമായും തമിഴ്നാട്ടില്‍നിന്നാണ് എത്തിക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ഓണാഘോഷ പരിപാടികള്‍ വാഴയില ആവശ്യകത കൂട്ടിയിരിക്കുകയാണ്.

പച്ചക്കറി വിപണിയില്‍ പേടിച്ചത്ര വിലക്കയറ്റമില്ലെന്നത് ഇത്തവണത്തെ ആശ്വാസമാണ്. ഓണവും വിവാഹസീസണും ഒരുമിച്ചെത്തിയിട്ടും പച്ചക്കറികളുടെ വിലയില്‍ വലിയ മാറ്റമൊന്നുമില്ല. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ നേരിയ തോതില്‍ വില ഉയര്‍ന്നേക്കാമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

ഇപ്പോള്‍ ഇഞ്ചി, കാരറ്റ്, പച്ചമുളക്, തക്കാളി എന്നിവയ്ക്കാണ് വില കൂടുതലുള്ളത്. പയര്‍, ബീന്‍സ്, വെണ്ടയ്ക്ക, ഏത്തക്കായ എന്നിവയുടെ വിലയും ഓണത്തിന് മുന്‍പ് കൂടാന്‍ സാധ്യതയുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.എച്ച്. ഷമീദ് അറിയിച്ചു. ഓണകാലത്ത് കൂടുതലായി ഓര്‍ഡര്‍ ചെയ്യുന്ന പച്ചക്കറികള്‍ക്ക് ഇടനിലക്കാര്‍ വില കൂട്ടുന്ന പതിവ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.