തൃശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണനാളില്‍ പുലികളി വേണ്ടെന്നുവച്ച തൃശൂര്‍ കോര്‍പ്പറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് പുലികളി സംഘാടകസമിതി. കോര്‍പ്പറേഷന്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ പുലികളി നടത്താന്‍ സംഘാടകസമിതി തയ്യാറാവുമെന്ന് സംഘാടകസമിതി അംഗം അഡ്വ ബേബി പി ആന്റണി പറഞ്ഞു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു.16,17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പുലികളിക്കായി ഒമ്പത് ടീമുകള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു.

പുലികളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചിലവഴിച്ചു എന്നാണ് സംഘാടകസമിതി പറയുന്നത്. അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചാലും പുലികളി നടത്താന്‍ സംഘാടക സമിതി തയ്യാറാവുമെന്ന് അഡ്വ ബേബി പി ആന്റണി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവന തൃശൂര്‍ മേയര്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് സംഘാടക സമിതി കുറ്റപ്പെടുത്തി. ഓണവാരാഘോഷം മാത്രമാണ് നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. പുലികളി നടത്തിയില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും സംഘാടകസമിതി അംഗം ബേബി പി ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് മേയര്‍ക്കും നിവേദനം നല്‍കുമെന്നും സംഘാടക സമിതി അറിയിച്ചു.

പുലികളി സംഘത്തിന് പിന്നാലെ കുമ്മാട്ടി സംഘങ്ങളും രംഗത്ത് എത്തി. കോര്‍പറേഷന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഓണ നാളില്‍ കുമ്മാട്ടി നടത്തും എന്നും സംഘങ്ങള്‍ അറിയിച്ചു. കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടാതെയാണ് കോര്‍പറേഷന്‍ തീരുമാനമെടുത്തതെന്നും സംഘാടകസമിതി പറഞ്ഞു.

കുമ്മാട്ടി ആചാരത്തിന്റെ ഭാഗമാണ്. ഉത്രാടം മുതല്‍ നാലാം ഓണം വരെയുള്ള ആചാര പ്രകാരം കുമ്മാട്ടി നടത്താന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും. കുമ്മാട്ടി നടത്തിപ്പ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി. ലഭിക്കുന്ന വിഹിതത്തിന്റെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നും കുമ്മാട്ടി സംഘാടകസമിതി പറഞ്ഞു

കുമ്മാട്ടി നടത്തിപ്പ് പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി.കുമ്മാട്ടിയില്‍ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.വയനാട്ടിലേക്ക് വലിയ തുക സംഭാവനയെ നല്‍കും.കുമ്മാട്ടി സംഘാടകസമിതിയുടേതാണ് തീരുമാനം