കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയില്‍ പ്രതികരിച്ച് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് കേസിലെ ഇടക്കാല വിധി പ്രത്യാശ നല്‍കുന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷ വിഭാഗത്തിനും ചിലത് പറയാനുണ്ടെന്ന് കോടതിക്ക് മനസിലായി. ഭരണഘടനാ വിരുദ്ധമായ വിഷയത്തെ കേള്‍ക്കാന്‍ പരമോന്നത കോടതി തയാറാകുന്നു.

നിയമം നടപ്പാക്കുന്നത് താല്‍കാലികമായി സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് സ്വഭാവിക നീതിയാണ്. ന്യായമായ തീരുമാനം എടുക്കുക എന്നത് കോടതിയുടെ നടപടിക്രമമാണ്. വഖഫ് ഭേദഗതി നിയമത്തില്‍ നിരവധി അപാകതകള്‍ ഉണ്ടെന്നാണ് മനസിലാകുന്നത്. ന്യൂനപക്ഷ ജന വിഭാഗങ്ങളുടെ കാര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. മികച്ച അഭിഭാഷകരെ അണിനിരത്തില്‍ വാദിക്കുക എന്നതാണ് ലീഗിന്റെ ചുമതലയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ക്ക് ഒരു മാറ്റവും വരുത്തരുതെന്ന് കോടതി വിധിച്ചു. നിലവില്‍ വഖഫായി ഗണിക്കുന്ന രജിസ്റ്റര്‍ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കള്‍ക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും നിയമനങ്ങള്‍ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേള്‍ക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കില്‍ അന്ന് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.

കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും വഖഫ് ബോര്‍ഡുകളും ബില്ലിനെതിരായ ഹരജികള്‍ക്ക് ഒരാഴ്ചക്കകം മറുപടി നല്‍കണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകവും നല്‍കണം. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോള്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തില്‍ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.