തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണദണ്ഡ് കാണാതായ സംഭവത്തില്‍ എട്ട് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതിയെ സമീപിച്ച് ഫോര്‍ട്ട് പൊലീസ്. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി െചയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചതെന്ന് പൊലീസ് പറയുന്നു. കാണാതായ സ്വര്‍ണദണ്ഡ് രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയെങ്കിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു.

ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെയാണ് കഴിഞ്ഞമാസം 10 ന് സ്വര്‍ണദണ്ഡ് കാണാതായത്. ഏഴിനാണ് സുരക്ഷാമുറിയില്‍നിന്ന് ഇത് പുറത്തെടുത്തത്. പടിഞ്ഞാറേ നടയിലെ വാതിലിന്റെ പഴയ സ്വര്‍ണം മാറ്റി പുതിയ സ്വര്‍ണത്തകിട് ചേര്‍ക്കുന്ന ജോലി ബുധനാഴ്ചയാണ് അവസാനിച്ചത്. ഇതിനുശേഷം സ്വര്‍ണം മുറിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തി. സംഭവത്തില്‍ 60 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.