റാന്നി: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പുഴയില്‍ ചാടി പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് റാന്നി വലിയ പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

സൈക്കിളില്‍ വന്ന വിദ്യാര്‍ത്ഥി പാലത്തിനടുത്ത് വാഹനം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി തന്നെ നീന്തി കരക്ക് കയറി. വെള്ളം കുറവായതിനാല്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടില്ലെന്നും വലിയ അപകടം ഒഴിവായെന്നും നാട്ടുകാര്‍ പറഞ്ഞു. തിരികെ നീന്തിക്കേറിയ വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി. കുട്ടിക്ക് പരിക്കുകളില്ല. വിവരമറിഞ്ഞ് വീട്ടുകാര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോലീസും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.