കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ തിരയില്‍ പെട്ട് മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള ഡോക്ടര്‍മാരാണെന്നാണ് വിവരം.

രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. കാണാതായ ഒരാള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയത്. അപകടസാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇതൊന്നും അനുസരിക്കാറില്ല.