വര്‍ക്കല: വര്‍ക്കലയില്‍ മധ്യവയസ്‌കനെ മര്‍ദിക്കുകയും വളര്‍ത്തുനായയെ ഉപയോഗിച്ച് കടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വര്‍ക്കല ഹരിഹരപുരം സ്വദേശി സനലാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. തോണിപ്പാറ സ്വദേശി രഞ്ജിത്തിനെയാണ് ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും നായയെ ഉപയോഗിച്ച് കടിപ്പിക്കുകയും ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഈ മാസം നാലിന് തിരുവനന്തപുരം വര്‍ക്കല തോണിപ്പാറയിലായിരുന്നു സംഭവം. അന്നേ ദിവസം വൈകീട്ട് തോണിപ്പാറ ക്ഷേത്രോത്സവം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോവുകായിയുരുന്നു രഞ്ജിത്ത്. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു. ബന്ധുവീടിന് സമീപമെത്തിയപ്പോഴാണ് സനല്‍ രഞ്ജിത്തിനെ ആക്രമിക്കുന്നത്. രഞ്ജിത്ത് സനലിനെ ഇടയ്ക്ക് കളിയാക്കുന്നതിലെ വൈരാഗ്യം ആയിരുന്നു അക്രമത്തിന് കാരണം.

സനലിന്റെ വീട്ടിലെ അടുക്കളയില്‍ വെച്ചായിരുന്നു മര്‍ദനം. പിറ്റ്ബുള്ളിനെ ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചും സനല്‍ രഞ്ജിത്തിനെ ആക്രമിച്ചു. പ്രതി സനലിന്റെ ഭാര്യയും മക്കളും പ്രദേശത്തുണ്ടായിരുന്നില്ല. അക്രമത്തിന് ശേഷം സനല്‍ രഞ്ജിത്തിനെ വീടിന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. പിന്നാലെ പ്രദേശവാസികള്‍ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ സംഭവത്തിന് പിന്നാലെ സനല്‍ പൊലീസ് സ്റ്റേഷനിലെത്തി രഞ്ജിത്തിനെതിരെ പരാതി നല്‍കിയിരുന്നു. രഞ്ജിത്ത് തന്നെയും കുടുംബത്തെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താനാണ് മര്‍ദനമേറ്റതെന്ന് വ്യക്തമാവുന്നത്.