പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം വാങ്ങി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച കേസിലെ പ്രതി തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ കല്ലോട്ടുകുഴി വീട്ടില്‍ ചാള്‍സ് ബേബിയെ (25) പറവൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ഐ.ടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 50,000 രൂപ ഐ.ടി ആക്ട് പ്രകാരവും 5,000 രൂപ പോക്‌സോ ആക്ട് പ്രകാരവുമായി പിഴയും വിധിച്ചു.

നഗ്‌നചിത്രം വാങ്ങി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചെന്നും, പരാതിക്കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. ബലാത്സംഗം ഉള്‍പ്പെടെ പോക്‌സോ വകുപ്പിലെ വിവിധ കുറ്റങ്ങള്‍ പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരുന്നെങ്കിലും ഇവ പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

കഠിനതടവ് ഐ.ടി ആക്ട് പ്രകാരമായതിനാല്‍ പ്രതിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. പ്രതിയെ കള്ളകേസില്‍ ഉള്‍പ്പെടുത്തിയതായി ആരോപിച്ച് പുത്തന്‍വേലിക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പരാതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിലവിലുണ്ടെന്നും മനുഷ്യാവകാശ കമ്മിഷനിലും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ശ്രീറാം ഭരതന്‍ പറഞ്ഞു.