അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. ഏറത്ത് വില്ലേജില്‍ വയലായില്‍ പുലിമല എന്ന സ്ഥലത്ത് ചാമക്കാല വീട്ടില്‍ തമ്പി (63)യെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ വകുപ്പ് പ്രകാരവും കുറ്റക്കാരന്‍ എന്ന് കണ്ടെത്തി മൂന്നര വര്‍ഷവും 25,000 രൂപ പിഴയും വിധിച്ചത്.

2025 മാര്‍ച്ച് 9 ന് കല്യാണ വിരുന്നിന്് പോയി തിരികെ വീട്ടിലേക്ക് കൊണ്ടുവിടാനായി വന്ന പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ ഏനാത്ത് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍. ശ്രീകുമാര്‍ ആണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.