തൃശ്ശൂർ: വസ്ത്രത്തിൽ ചെളി തെറിപ്പിച്ച പോയ ബസിനെ പിന്തുടർന്ന് പോയി തടഞ്ഞു. തൃശ്ശൂർ കരുവന്നൂരിലെ രാജ കമ്പനി സ്റ്റോപ്പിലാണ് സംഭവം. എം.എസ് മേനോൻ എന്ന സ്വകാര്യ ബസാണ് ബൈക്ക് യാത്രക്കാരന്റെ വസ്ത്രത്തിൽ ചെളി തെറിപ്പിച്ചത്. വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ജബ്ബാറിന് നേരെയാണ് ചെളി തെറിച്ചത്. പിന്നാലെ പോയ ജബ്ബാർ രാജ കമ്പനി സ്റ്റോപ്പിൽ ബസ് തടഞ്ഞു.

ചെളി തെറിപ്പിച്ചതിൻ്റെ പേരിൽ ജബ്ബാറും ബസ് ജീവനക്കാരും തമ്മിൽ വളരെ നേരം തർക്കമുണ്ടായി. റോഡ് നിറയെ കുഴിയാണെന്നും ഇത് മുഴുവന്‍ ശ്രദ്ധിച്ച് വാഹനം ഓടിക്കുക സാധ്യമല്ലെന്നുമായിരുന്നു ബസ് ജീവനക്കാരുടെ മറുപടി. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു.

ചെളി തെറിച്ച് നാശമായ വസ്ത്രത്തിന് നഷ്ടപരിഹാരമായി ആയിരം രൂപ നൽകണമെന്ന് ജബ്ബാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇതിന് തയ്യാറായില്ല. ഇതോടെ ജബ്ബാറും ബസ്സിന് മുന്നിൽ നിന്നും മാറാൻ തയ്യാറാകായില്ല. തുടർന്ന് തർക്കം മൂർച്ഛിച്ച് ബസ് ഏറെ നേരം വഴിയിൽ കിടന്നു.

യാത്രക്കാർ ഉൾപ്പെടെ തടസ്സം നേരിട്ടതോടെ സംഭവ സ്ഥലത്തേക്ക് പോലീസെത്തി. ഒടുവിൽ ഇരുകൂട്ടരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപെട്ട് ആൾക്കൂട്ടം ഒഴിവാക്കി.