പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ പിക്കപ്പ് വാൻ ഡ്രൈവറെ മർദിച്ച കേസിൽ ചിറ്റാർ സ്റ്റേഷൻ ഡ്രൈവറായ റാഫി മീരയ്ക്കും ഭാര്യയ്ക്കും എതിരെ പോലീസ് കേസെടുത്തു. റാന്നി മന്ദിരം പടിയിലാണ് ഒക്ടോബർ 4ന് സംഭവം നടന്നത്.

തൻ്റെ വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും റാഫിയുടെ വിശദീകരണം. ഹോട്ടലിൽ എത്തുന്നവർ തൻ്റെ വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് പതിവാണെന്നും, സർക്കാർ ഭൂമി കയ്യേറിയാണ് ഹോട്ടൽ നിർമ്മിച്ചതെന്നും റാഫി ആരോപിക്കുന്നു. ഐസ്ക്രീം വിൽപനയ്ക്കായി വന്ന വാഹനമാണ് അന്ന് പാർക്ക് ചെയ്തിരുന്നത്.

ഈ സംഭവത്തിൽ റാഫിയെയും ഭാര്യയെയും പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം പരിധി വിട്ടതോടെയാണ് നിയമനടപടിയിലേക്ക് നീങ്ങിയത്.