ന്യൂഡല്‍ഹി: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മലയാളികളായ രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. എന്‍ഐഎ സബ് ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറിനും എഎസ്‌ഐ സന്തോഷ് പി ആറിനുമാണ് അംഗീകാരം. തിരുവനന്തപുരം സ്വദേശിയായ വിജയകുമാര്‍ ഡല്‍ഹി എന്‍ ഐ എ ആസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരികയാണ്. കേരള പൊലീസില്‍ സര്‍വീസിലിരിക്കെ കഴിഞ്ഞ 15 വര്‍ഷം മുമ്പാണ് വിജയകുമാര്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ ചേര്‍ന്നത്.

കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിലെ പ്രധാന അംഗമായ വിജയകുമാര്‍ ഒട്ടേറെ തീവ്രവാദക്കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലുള്ള മികവാണ് വിജയകുമാറിനെ ശ്രദ്ധേയനാക്കിയത്. കേരള പൊലീസ് സേനയില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി ആര്‍ ഗംഗാധരന്‍ നായരുടെയും എം ജെ രാധമ്മയുടെയും മകനാണ്. സന്ധ്യയാണ് ഭാര്യ. മകള്‍ ഗൗരി.

എന്‍ഐഎ ബെംഗളൂരു യൂണിറ്റില്‍ 15 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സന്തോഷ് പി ആര്‍ വിവിധ ഗുഡ് സര്‍വീസ് എന്‍ട്രികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കൊല്ലം സ്വദേശിയായ ദേവരാജന്‍ നായരുടെയും ദേവകിയുടെയും മകനാണ്. ഭാര്യ പ്രസന്ന. മക്കള്‍- ഐശ്വര്യ, നന്ദന.