കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22) ആണ് കസബ പോലീസിന്റെ പിടിയിലായത്.

2023-ൽ പെരുമണ്ണ സ്വദേശിനിയുമായി പ്രതിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. തുടർന്ന്, വിവിധ ദിവസങ്ങളിലായി കോഴിക്കോട്ടെയും വയനാട്ടിലെയും ലോഡ്ജുകളിൽ വെച്ച് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതിനു പിന്നാലെ അൻസിൽ വിവാഹത്തിൽനിന്ന് പിന്മാറിയെന്നും പറയപ്പെടുന്നു.

തനിക്കെതിരെ പോലീസ് കേസെടുത്തതറിഞ്ഞതോടെ പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന്, കസബ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചത്. തുടർന്ന് കസബ പോലീസ് ഇൻസ്പെക്ടർ ജിമ്മി, എസ്.സി.പി.ഒ ദീപു എന്നിവർ ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി.