തിരുവനന്തപുരം: ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണസംഘം നല്‍കിയ ഹരജിയില്‍ മറുപടി നല്‍കാന്‍ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇത് രണ്ടാം തവണയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സമയം നീട്ടി ചോദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ്, രണ്ടാമത് പരാതിനല്‍കിയ അതിജീവിത അന്വേഷണ സംഘത്തെ സമീപിരുന്നു. തന്നെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.

ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് മറുപടി നല്‍കാന്‍ ഇനിയും സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയോട് ആവശ്യപ്പെട്ടത്. മാര്‍ച്ച് 10 ന് ഹരജി വീണ്ടും പരിഗണിക്കും. അതിജീവിത കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വാട്‌സ് ആപ്പില്‍ വിളിക്കാന്‍ ശ്രമിച്ചത്.

പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അതിനാലാണ് മൊഴി നല്‍കാന്‍ വൈകിയതെന്നും, എന്നാല്‍ രണ്ടാം പരാതി കള്ളപരാതിയാണെന്ന് മാധ്യമങ്ങളില്‍ രാഹുല്‍ പറഞ്ഞപ്പോള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നുമായിരുന്നു അതിജീവിതയുടെ പരാതി.

പരാതിയില്‍ ഒരു തവണ ബലാത്സംഗം ചെയ്‌തെന്നാണ് പറയുന്നതെങ്കിലും ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി.