പത്തനംതിട്ട: യുവതിയെ തടങ്കലില്‍ വച്ച് ബലാല്‍സംഗത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ ഒമ്പതു വര്‍ഷവും ആറു മാസവും കഠിന തടവിനും 66,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചു. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്തു വീട്ടില്‍ ആനന്ദരാജ് (34) നെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യല്‍ ജഡ്ജ് ടി. മഞ്ജിത് ശിക്ഷിച്ചു കൊണ്ട് ഉത്തരവിട്ടത്.

2021 ഏപ്രിലില്‍ പത്തൊമ്പതുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പത്തനംതിട്ട എസ്.ഐ സഞ്ജു ജോസഫ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ എസ്.ഐ ആര്‍. വിഷ്ണുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് സ്‌കൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി.

പ്രോസിക്യൂഷന്‍ നടപടികള്‍ കോര്‍ട്ട് ലെയ്സണ്‍ ഓഫീസര്‍ എ. എസ്. ഐ ഹസീന ഏകോപിപ്പിച്ചു. ബലാല്‍സംഗശ്രമത്തിന് അഞ്ചു വര്‍ഷം കഠിന തടവും 50,000 പിഴയും പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസം കൂടി കഠിന തടവും ശിക്ഷയായി വിധിച്ചു. അതിനുപുറമേ, സെക്ഷന്‍ 354 പ്രകാരം മൂന്നു വര്‍ഷം കഠിന തടവും 10,000 പിഴയും പിഴ അടയ്ക്കാത്ത പക്ഷം 10 ദിവസത്തെ അധിക തടവും, സെക്ഷന്‍ 451 പ്രകാരം ഒരു വര്‍ഷം കഠിന തടവും 5,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 5 ദിവസത്തെ അധിക തടവുംസെക്ഷന്‍ 342 പ്രകാരം 6 മാസം കഠിന തടവും 1,000 പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 1 ദിവസത്തെ അധിക തടവും വിധിച്ചു.

എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിക്കാമെന്ന് കോടതി വ്യക്തമാക്കി. പിഴത്തുക ഈടാക്കുന്ന പക്ഷം അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു. അതിജീവത അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനത്തിനും പുനരധിവാസത്തിനുമായി ജില്ലാ നിയമ സേവന അതോറിറ്റിയോട് ഭാരതീയ ന്യായസംഹിത സെക്ഷന്‍ 396 പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ശിപാര്‍ശ ചെയ്തു.