അടൂര്‍: ബന്ധുവായ 21 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. കലഞ്ഞൂര്‍ മാങ്കോട് ബാബുവിലാസം വീട്ടില്‍ പക്രു എന്ന അജിത്തി(31)നെയാണ് ഇന്നലെ രാത്രി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവര്‍ഷം ഓണനാളുകളില്‍ യുവതിടെ വീട്ടിലെത്തി സൗഹൃദം പുതുക്കുകയും, ക്രിസ്മസ് ദിനങ്ങള്‍ക്ക് ശേഷം ഉള്ള ഒരു ദിവസം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു.

യുവതിയും സഹോദരനും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു സംഭവം. ഇതിനുശേഷം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലെ ഒരു ദിവസവും ഫെബ്രുവരി 12നും വീട്ടില്‍ അതിക്രമിച്ചുകയറി വീണ്ടും ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി.

ഇന്നലെ അടൂര്‍ പോലീസിന് യുവതി മൊഴിനല്‍കിയത് പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടൂര്‍ ജനറലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി അവിടെയെത്തി രേഖപ്പെടുത്തുകയായിരുന്നു. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.