കൊച്ചി: 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിപ്പിക്കാത്തതിലുള്ള നീരസവും നിരാശയുമാണ് തനിക്ക് എതിരായ ബംഗാളി നടിയുടെ പരാതിക്ക് കാരണമെന്ന് സംവിധായകന്‍ രഞ്ജിത്. ഹൈക്കോടതിയില്‍, സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഈ വാദം ഉന്നയിച്ചിരിക്കുന്നത്.
താന്‍ നിരപരാധിയാണെന്ന് ഹര്‍ജിയില്‍ രഞ്ജിത്ത് പറയുന്നു. കേസില്‍ തന്നെ ഉള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

സിനിമാ ചര്‍ച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് നടിയുടെ ആരോപണം. നടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ആരോപണം ആളിക്കത്തിച്ചു.

പരാതിയില്‍ പറഞ്ഞിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫിസ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവന്‍ സമയത്തും അസോഷ്യേറ്റ് ഡയറക്ടര്‍മാരായ ശങ്കര്‍ രാമകൃഷ്ണന്‍, ഗിരീഷ് ദാമോദരന്‍, നിര്‍മാതാവ് സുബൈര്‍, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്‌ലാറ്റിലുണ്ടായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.

യഥാര്‍ഥത്തില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചര്‍ച്ച നടത്തിയത്. ശങ്കര്‍ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് പരാതിയില്‍ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലുള്‍പ്പെട്ടിട്ടുള്ള വഞ്ചന വെളിവാക്കുന്നു. അടുത്തിടെയാണ് തന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. താന്‍ നിരവധി അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉള്‍പ്പെടാതെ കഴിഞ്ഞ 37 വര്‍ഷമായി സിനിമാരംഗത്തുള്ള ആളാണ് താനെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.