തിരുവനന്തപുരം: വെള്ളറടയിൽ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസം മുമ്പാണ് വെള്ളറടയിൽ സംഭവം നടന്നത്. ആനപ്പാറ സ്വദേശിയായ ഷോറൂം ഉടമയായ സണ്ണിയെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്‌ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ കള്ളിക്കാട്, നരകത്തിൻ കുഴി സ്വദേശിയായ മിഥുൻ എന്ന യുവാവിനെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

സണ്ണി എന്ന യുവാവ് പഴയ വാഹനങ്ങൾ വിൽപ്പന നടത്തുന്ന ബൈക്ക് ഷോറൂം നടത്തിവന്നിരുന്നു. കൊവിഡ് മഹാമാരി സമയത്ത് മിഥുൻ ഷോറൂമിലെത്തി ബൈക്ക് വാങ്ങുന്നതിനായി കുറച്ചു തുക നൽകി. ബാക്കി തുകയുമായി ഉടനെ എത്താമെന്ന് പറഞ്ഞ് മടങ്ങിപ്പോയിരുന്നു. മാസങ്ങൾക്ക് ശേഷം സണ്ണി ബൈക്ക് ഷോറൂം അടച്ചുപൂട്ടി. പക്ഷെ ബൈക്ക് വാങ്ങാനായി മിഥുൻ എത്തിയപ്പോഴാണ് ഷോറൂം നിർത്തലാക്കിയ കാര്യം അറിയുന്നത്. തുട‍ർന്ന് സണ്ണിയുമായി ബന്ധപ്പെട്ടപ്പോൾ പകരം മറ്റൊരു ബൈക്ക് നൽകുകയായിരുന്നു. പക്ഷെ മിഥുന് ബാക്കി പണം കൊടുക്കാനായി ഉണ്ടായിരിന്നു.

പിന്നാലെ വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തി പണം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലായെന്ന കാരണത്താലാണ് ഉടമയെ കുത്തി കൊലപ്പെടുത്താൻ ഇപ്പോൾ ശ്രമിച്ചത്. സംഭവത്തിനുശേഷം മിഥുൻ ഇടുക്കി, വയനാട്, കൊല്ലം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ എത്തിയത് അറിഞ്ഞ് വെള്ളറട പോലീസ് സ്ഥലത്തെത്തിയപ്പോൾ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പ്രതി പിടികൂടുകയായിരുന്നു. വെള്ളറട എസ്.ഐ റസൽ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിഥുനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.