മലപ്പുറം: നേരായ സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന വയോധികന്‍റെ പരാതിയില്‍ ഉടനടി നടപടിയുമായി ആർടിഒ. പെരിന്തൽമണ്ണയിലാണ് സംഭവം നടന്നത്. പിന്നാലെ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ പൂപ്പലം ടാറ്റ നഗർ സ്വദേശി രാമചന്ദ്രന്‍റെ പരാതിയിലാണ് ആർടിഒ കടുത്ത നടപടി എടുത്തിരികയുന്നത്. ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഈ മാസം 9 നായിരുന്നു സംഭവം നടന്നത്. പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും വെട്ടത്തൂർ വഴി അലനല്ലൂർ പോകുന്ന ബസിലാണ് രാമചന്ദ്രൻ എന്ന വയോധികൻ കയറിയത്. ഒടുവിൽ ടാറ്റ നഗറിൽ ബസ് നിർത്തി തരണം എന്ന് ബസിൽ കയറുന്നതിന് മുൻപ് തന്നെ അദ്ദേഹം ആവശ്യപെട്ടിരുന്നു.

പക്ഷെ ടാറ്റ നഗറിന് അടുത്ത സ്റ്റോപ്പിലാണ് ബസ് നിർത്തിയത്. ശേഷം ഉടനെത്തന്നെ ആർടിഒയ്ക്ക് രാമചന്ദ്രൻ പരാതി നൽകുകയായിരുന്നു. തുടർന്ന് ആർടിഒ നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. പെരിന്തൽമണ്ണ സബ് ആർ. ടി. ഒയാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. വയോധികന്റെ ധീരമായ നീക്കത്തിൽ നാട്ടുകാരും അഭിനന്ദിച്ചു. ഇത് എല്ലാ ഡ്രൈവർമാർക്ക് ഒരു പാഠം ആയിരിക്കുമെന്ന് ആർടിഒ യും പറഞ്ഞു.