സന്നിധാനം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതല്‍ ആരംഭിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.

ഒരു ദിവസം 70,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയല്‍ ടൈം ബുക്കിംഗ് വഴി ദര്‍ശനത്തിനായി അനുവദിക്കുക.

തീര്‍ഥാടകര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞ വര്‍ഷം 4 ജില്ലകളില്‍ നടക്കുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു. ഈ തീര്‍ത്ഥാടനകാലം മുതല്‍ കേരളത്തില്‍ എവിടെ വച്ച് അയ്യപ്പ ഭക്തര്‍ക്ക് ശബരിമല യാത്ര മധ്യേ അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലന്‍സ് ചെലവ് നല്‍കുന്നുമുണ്ട്. കൂടാതെ ഈ വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥിരം, ദിവസവേതന ജീവനക്കാര്‍ക്കും കൂടാതെ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൂടി ലഭിക്കുന്നതാണ്.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ വച്ച് ഭക്തര്‍ക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ അസുഖം മൂലം സ്വഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പില്‍ഗ്രിം വെല്‍ഫയര്‍ നിധി കൂടി ആരംഭിക്കുകയാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഐഡി ആയതിനാല്‍ പരമാവധി ഭക്തര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.