തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. രണ്ടു മാസത്തിനുള്ളില്‍ സിനിമാ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമാ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലെയും ആളുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

'സിനിമയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ അതിലെ നിഗമനങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ച റിപ്പോര്‍ട്ടിന് മേല്‍ നടക്കണം എന്നതില്‍ തര്‍ക്കമില്ല. രണ്ടു മാസത്തിനുള്ളില്‍ സിനിമാ കോണ്‍ക്ലേവ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. സീരിയല്‍ സിനിമാ രംഗത്തെ എല്ലാ മേഖലകളിലെയും ആളുകളുമായി ചര്‍ച്ച നടത്തും. റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എന്തെല്ലാം നിലപാട് സ്വീകരിക്കാന്‍ കഴിയും എന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കു'മെന്നും മന്ത്രി പറഞ്ഞു.

എന്തുകൊണ്ട് നേരത്തെ റിപ്പോര്‍ട്ട് പ്രസിദീകരിച്ചില്ല എന്ന ചോദ്യത്തിനോട് നേരത്തെയുള്ള വിവരാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് എന്ന് പറഞ്ഞിട്ടുണ്ടെന്നും ആ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായി ചുമതയേറ്റിട്ട് മൂന്നര വര്‍ഷമായിട്ടും റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ യാത്രയൊരു പരാതിയും ഒരു ആര്‍ട്ടിസ്റ്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ംരര പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ മന്ത്രി എന്ന നിലയില്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സിനിമാ കോണ്‍ക്ലേവ് നടത്തണം എന്ന് തീരുമാനിക്കുന്നത്. കോണ്‍ക്ലേവ് വെറുമൊരു ചര്‍ച്ച മാത്രമല്ല മൂന്ന് ദിവസകാലം എല്ലാ പ്രമുഖരായ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും വിളിച്ച് സമഗ്രമായ ചര്‍ച്ചയും നടപടിയും സ്വീകരിക്കുമെന്നും ഇത്തരത്തില്‍ പരാതികള്‍ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.