കൽപ്പറ്റ: മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്ന ദിവസമായ ഡ്രൈ ഡേയിൽ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ എക്‌സൈ കൈയ്യോടെ പൊക്കി. പേര്യ പുക്കോട് - ചപ്പാരം പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ (45) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം പേര്യ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാമകൃഷ്ണൻ അറസ്റ്റിലായത്.

ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യ വിൽപന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ അടച്ചിടുന്ന ദിവസങ്ങളില്‍ ആയിരുന്നു രാമകൃഷ്ണന്റെ അനധികൃത മദ്യ വില്‍പ്പന. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുക്കുകയും ചെയ്തു.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. സുരേഷ്, കെഎസ്. സനൂപ്, ഇഎസ്. ജയമോന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തു.