തൃശൂര്‍: എട്ടുവയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ വിധിച്ച് കോടതി. 43 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷയായി നൽകിയത്. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതിയുടേതാണ് വിധി. ജഡ്ജ് വി വീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. 2018 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പലതവണ ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാരോപിച്ച് ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. പ്രതിയായ ചാലക്കുടി സ്വദേശി സന്തോഷിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയുടെ അയല്‍വാസിയായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടി. പോസ്കോ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചാർജ് ചെയ്തിരുന്നത്.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ തെളിവുകളായി സമർപ്പിച്ച് പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ അന്വേഷണ സംഘം പ്രവർത്തിച്ചു. ചാലക്കുടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ബാബു നേതൃത്വം നൽകിയ അന്വേഷണത്തിൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായിരുന്ന ബി.കെ. അരുണ്‍, കെ.എസ്. സന്ദീപ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

പോക്‌സോ നിയമത്തിന്റെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റേയും വിവിധ വകുപ്പുകള്‍ പ്രകാരം 43 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ഈടാക്കുവാനും പിഴയൊടുക്കാതിരുന്നാല്‍ 15 മാസം കഠിന തടവിനുമാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും പ്രതി റിമാന്റിൽ കഴിയുന്ന കാലയളവ് ജയില്‍ ശിക്ഷയില്‍ ഇളവ് ചെയ്യുവാനും വിധിയില്‍ നിര്‍ദേശമുണ്ട്.