- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് രണ്ടു തവണ; പത്തുവര്‍ഷം മുന്‍പ് മുങ്ങിയിട്ട് അജ്ഞാതവാസം; ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയില്‍; ഒരു പ്രതിയെ പിടിക്കാനായി പമ്പ പോലീസ് നടന്നലഞ്ഞു
ഒരു പ്രതിയെ പിടിക്കാനായി പമ്പ പോലീസ് നടന്നലഞ്ഞു
പത്തനംതിട്ട: സ്വന്തമായി ഫോണോ വീടോ ഇല്ലാത്ത സ്ഥിരമായി ഒരിടത്തും തങ്ങാത്ത, ഒരു ഫോട്ടോ പോലും പോലീസിന്റെ പക്കല്‍ ഇല്ലാത്ത കൂടുതല്‍ സമയവും കാട്ടിനുള്ളില്‍ ഒളിച്ചു താമസിച്ച പീഡന കേസ് പ്രതിയെ പമ്പ പോലീസ് സാഹസികമായി പിടികൂടി. റാന്നി പെരുനാട് ളാഹ മഞ്ഞത്തോട് പൊന്നന്‍പാറ ഷെഡില്‍ അപ്പുക്കുട്ടനെ(39)യാണ് തീര്‍ത്തും പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് പ്രത്യേകഅന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. ഒന്‍പതു മാസത്തെ പമ്പ പോലീസിന്റെ പലവിധത്തിലുള്ള അധ്വാനമാണ് ഫലം കണ്ടത്. കേരളത്തിലെയും തമിഴ്നാട്ടിലെയും കാടുകളില്‍ കയറി ദിവസങ്ങളോളം തങ്ങിയ പോലീസ് സംഘത്തിന് ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നു. ഒരിടത്തും ആദിവാസികള്‍ പോലീസിനോട് സഹകരണമനോഭാവം കാട്ടുകയോ സഹായിക്കുകയോ ചെയ്തില്ല.
പീഡന കേസില്‍ അറസ്റ്റിലായി കോടതി വിചാരണ നടപടികള്‍ക്ക് ഹാജരാകാതെ ഒളിവില്‍ പോയ പ്രതിയെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പിടികൂടാന്‍ സാധിച്ചത്. കേരളം തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം വെച്ച് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ആദിവാസി വിഭാഗത്തിലുള്ള രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 2011 ല്‍ പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണിയാള്‍.അന്ന് അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി കോടതി നടപടികള്‍ക്ക് ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു.
തുടര്‍ന്ന്, 2015 ല്‍ ഇയാള്‍ക്കെതിരെ കോടതി വാറന്റ് ഉത്തരവാകുകയും, പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യം ലഭിച്ച പ്രതി കോടതി നടപടികള്‍ക്ക് ഹാജരാകാതെ വീണ്ടും ഒളിവില്‍ പോയി. തുടര്‍ന്ന് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ്രണ്ട് കോടതി 2015ല്‍ ഇയാള്‍ക്കെതിരെ എല്‍.പി വാറന്റ് പുറപ്പെടുവിച്ചു . തുടര്‍ന്ന് പോലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിച്ചില്ല.
പ്രതിയെ കണ്ടെത്തുന്നതിന് റാന്നി ഡിവൈ.എസ്.പി ആര്‍ .ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഈ സംഘം നിരവധി തവണ പമ്പ, നിലയ്ക്കല്‍, ചാലക്കയം വനമേഖലകളില്‍ കയറി തിരച്ചില്‍ നടത്തി. ആദിവാസി വിഭാഗത്തില്‍പെട്ട ആളുകളോട് അന്വേഷിച്ചതില്‍ ഉപകാരപ്രദമായ യാതൊരു വിവരവും ലഭിച്ചില്ല. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച സംഘം പെരിനാട്, ആങ്ങമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ ആദിവാസി ഊരുകളില്‍ പരിശോധനകളും , വിവരശേഖരണവും നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പ്രതി പുറത്തിറങ്ങാതെ നിരന്തരം കാട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. എന്നാല്‍ പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായില്ല. ഇയാള്‍ വര്‍ഷങ്ങളായി ഫോണ്‍ ഉപയോഗിക്കാത്തതും, ഇയാളുടെ ചിത്രങ്ങള്‍ പോലീസിന്റെ പക്കലില്ലാത്തതും പ്രതിയുടെ സാന്നിധ്യം തിരിച്ചറിയുന്നതില്‍ തടസ്സങ്ങളായി.
തുടര്‍ന്ന് കേരള തമിഴ്നാട് അതിര്‍ത്തി വഴി തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ടാകും എന്ന നിഗമനത്തില്‍ തമിഴ്നാട്ടിലെ വനമേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പോലീസ് സംഘം ദിവസങ്ങളോളം തമിഴ്നാട്ടില്‍ താമസിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ തമിഴ്നാട്ടിലെ വനമേഖലകളില്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ തമിഴ്നാട് വനമേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പ്രതിയെ സംബന്ധിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍ നിരന്തരം തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍, അച്ചു എന്ന പേരില്‍ ഇയാള്‍ തമിഴ്നാട്ടിലെ പലസ്ഥലങ്ങളിലും താമസിച്ചിരുന്നതായും, കേരള തമിഴ്നാട് അതിര്‍ത്തിയായ പുളിയറയില്‍ വരാറുണ്ടെന്നുമുള്ള വിവരം ലഭിച്ചു.
അന്വേഷണസംഘം ദിവസങ്ങളോളം ഈ മേഖലയില്‍ തെരച്ചില്‍ നടത്തി വരവെ, ഇന്നലെ വൈകിട്ടോടെ അതിസാഹസികമായി ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് കുടുക്കുകയായിരുന്നു. പിടികൂടുമ്പോഴും ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയും, കയ്യേറ്റവും നടത്താന്‍ ശ്രമിച്ച പ്രതിയെ ഏറെ അനുനയിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. എസ് സി പി ഓ സൂരജ്.ആര്‍.കുറുപ്പ്, സി പി ഓമാരായ രാജേഷ്,. അനു എസ് രവി, സുധീഷ്, രാഹുല്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.