കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്‌മാനെ ഇന്നലെ രാത്രി വേനപ്പാറയില്‍ നിന്നും പിടികൂടിയത്. ഷാഹിദിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു.

കൊണ്ടോട്ടി സ്വദേശിനിയായ 25 വയസ്സുകാരിയാണ് ഷാഹിദ് റഹ്‌മാന്റെ ക്രൂരമായ പീഡനത്തിന് ഇരയായത്. ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് യുവതിയുടെ ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയും വായില്‍ തുണി തിരുകി മുറിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ശരീരമാസകലം മര്‍ദ്ദിച്ചതിൻ്റെ പാടുകളും യുവതിയുടെ ദേഹത്തുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് യുവതി സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്.

ഹീനമായ ഈ ക്രൂരകൃത്യം ചെയ്തിട്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഷാഹിദ് റഹ്‌മാൻ യാതൊരു കൂസലുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ കാമറയിലേക്ക് നോക്കി പുച്ഛഭാവത്തില്‍ ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്തു.