കൊച്ചി : തനിക്കെതിരായ യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രതിയായ നടന്‍ സിദ്ധിക്ക് കോടതിയില്‍. ബലാത്സംഗ കേസില്‍ സിദ്ദിക്ക് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്.

5 വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോള്‍ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിക്ക് മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വാദിക്കുന്നു. ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിക്കിന്റെ ആവശ്യം.

സിദ്ദിക്കിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിക്ക് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു.