മലപ്പുറം: പുറത്തൂരില്‍ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റര്‍ മുസ്തഫ തിരൂരിന് കടിയേറ്റു. കൈവിരലിനും സമീപത്തുമാണ് കടിയേറ്റത്. മലമ്പാമ്പ് ആയതിനാല്‍ ജീവന് അപകടമൊന്നുമില്ലെന്നും ആരോഗ്യനില സ്ഥിരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പുറത്തൂര്‍ സ്വദേശി ബാബുവിന്റെ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി വിറകുപുരയില്‍ കണ്ടെത്തിയ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി ചാക്കിലാക്കി കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ചാക്കില്‍ നിന്ന് പുറത്തുവന്ന പാമ്പിനെ ഇന്നലെ രാവിലെ പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുസ്തഫയ്ക്ക് കടിയേറ്റത്. പാമ്പിന്റെ വാലില്‍ പിടിച്ച് കൂട്ടില്‍ നിന്ന് പുറത്തെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

കടിയേറ്റിട്ടും മുസ്തഫ പാമ്പിനെ പൂര്‍ണമായി പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലതവണ മലമ്പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം മുസ്തഫയുടെ നിയന്ത്രണത്തിലാകുകയായിരുന്നു. ഈ സമയം പ്രദശേത്ത് വലിയ തിരക്കായിരുന്നു.