കോഴിക്കോട്: ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിലാണ് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചത്.

വോട്ടിന് പണം നല്‍കിയ വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്.

പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അഡ്വ. അമീന്‍ ഹസ്സന്‍ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അയച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നു. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നല്‍കിയ ദൃശ്യം പുറത്ത് വന്നതിനെ തുടര്‍ന്നനടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്.