ആലപ്പുഴ: മാവേലി സ്റ്റോറിൽ നടന്ന പഞ്ചസാര തിരിമറി കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിലായിരുന്ന പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലി സ്റ്റോർ നടത്തിയിരുന്ന എൻ. പൊന്നൻ ആണ് കോട്ടയം വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.

1997-ലാണ് കേസിനാസ്പദമായ സംഭവം. 120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് സർക്കാരിന് 1,25,000 രൂപ നഷ്ടമുണ്ടാക്കിയതിനാണ് ആലപ്പുഴ വിജിലൻസ് യൂണിറ്റ് കേസെടുത്ത് അന്വേഷണം നടത്തിയത്.2010-ൽ കോട്ടയം വിജിലൻസ് കോടതി പൊന്നൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കുകയും ചെയ്തു.

ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെ തുടർന്ന് ശിക്ഷ അഞ്ച് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയടക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവായി. കോടതി ഉത്തരവിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ചേർത്തലയിലെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്.