ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി. തൊടുപുഴ ശാസ്‍താംപാറ പുറമ്പോക്കില്‍ വീട്ടില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്. കിഡ്‍നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിൽ കഴിയുകയായിരുന്നു മരിച്ച സജീവ്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ ഭാര്യാ മാതാവിനൊപ്പം ആശുപത്രിയിൽ അഡ്മിറ്റായതായിരുന്നു.

അന്ന് രാത്രി ആശുപത്രിയിൽ വച്ച് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടെങ്കിലും വേണ്ടെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു. ശേഷം സ്റ്റെയറിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ഉടൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീഴ്ചയിൽ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‍കാരം വ്യാഴാഴ്ച നടക്കും.