ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ബംഗാളിലെ ജല്‍പായിപൂരി സ്വദേശി കൈലാഷ് റായിയാണ് റെയില്‍വേ സ്റ്റേഷനിലെ റൂഫിന് മുകളില്‍ കയറി ഭീതി പരത്തിയത്. അനുനയിപ്പിച്ച് റെയില്‍വേ പൊലീസ് താഴെയിറക്കി.

രാവിലെ ആറോടെയാണ് സംഭവം. ആലുവ റെയില്‍വേ സ്റ്റേഷന്റെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളുടെ റൂഫില്‍ കയറിയായിരുന്നു ഭീഷണി. ഉച്ചത്തില്‍ ബഹളം വയ്ക്കുകയും താഴേയ്ക്ക് ചാടുമെന്ന് ഭീഷണിമുഴക്കി. യുവാവ് റൂഫില്‍ നില്‍ക്കുന്നത് കണ്ടയുടന്‍ വൈദ്യുതി ലൈനിലൂടെയുള്ള വൈദ്യുതി ഓഫാക്കി.

തുടര്‍ന്ന് യുവാവിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഒരു മണിക്കൂറിന് ശേഷമാണ് താഴെയിറക്കാനായത്. കൈലാഷിന് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നു. ഈ സമയം ആലുവ റൂട്ടിലുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും നിശ്ചലമായി.